ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹിക ചരിത്ര പശ്ചാത്തലം
അതിരമ്പുഴ എന്ന സ്ഥലനാമത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് പല ചരിത്ര കഥകളും നിലവിലുണ്ട്. അതിരമ്പുഴയ്ക്ക് വടക്കുമാറി സ്ഥിതിചെയ്യുന്ന പുണ്യപുരാതന ചരിത്രമുറങ്ങുന്ന മലയാണ് വേദഗിരി. ഈ മലയുടെ അടിവാരത്തുനിന്നും ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകിയിരുന്ന ഒരു പുഴയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ പുഴ അതിരമ്പുഴയുടെ ഹൃദയഭാഗത്തുള്ള ചന്തക്കുളത്തില്‍ ചെന്നു പതിച്ചിരുന്നതായും സൂചനയുണ്ട്. അന്നത്തെ തെക്കുംകൂര്‍ രാജ്യത്തിന്‍റെ അതിര്‍ത്തിയായിരുന്ന ഈ പുഴ അങ്ങനെ അതിരാകുന്ന പുഴ എന്ന വാക്കുകള്‍ ലോപിച്ച് അതിരമ്പുഴയായി പരിണമിച്ചതെന്ന് പറയപ്പെടുന്നു.
എ.ഡി. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന യവനഭൂമി ശാസ്ത്രകാരനായ ടോളമിയുടെ ഭൂമിശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്ന അതിരംകരി എന്ന തുറമുഖ പട്ടണം അതിരമ്പുഴയാണെന്ന് ചരിത്ര പണ്ഡിതനായ ഡോ.പി ഐ തോമസ് കാര്യകാരണ സഹിതം സമര്‍ത്ഥിച്ചിട്ടുണ്ട്. 13-ാം ശതകത്തിലെ പ്രസിദ്ധ വിനോദ സഞ്ചാരിയായ മാര്‍ക്കോ പോളയുടെ സഞ്ചാര വിവരണത്തിനും അതിരംകരിയെപറ്റി വിവരിക്കുന്നതായി പറയുന്നു. അതിരമ്പുഴ ചന്തക്കുളവുമായി ചേര്‍ന്ന് പെണ്ണാര്‍തോട് വേമ്പനാട്ട് കായലിൽ പതിക്കുന്നു. ഇതിന്‍റെ പടിഞ്ഞാറൻ ദേശങ്ങളെല്ലാം കരിനിലങ്ങളാണ് അതിന് അതിരായിക്കിടക്കുന്ന തോടിനും കരയ്ക്കും അതിരങ്കരി എന്ന പേരുമുണ്ടായി. മണിയാകരി, മൂലേക്കരി, പുറക്കരി തുടങ്ങി ഇപ്പോള്‍ ഇവിടെയുള്ള സ്ഥലനാമങ്ങള്‍ക്ക് അതിരംകരിയുമായി താദാത്മ്യം കാണുന്നുണ്ട്. സമുദ്ര വ്യാപാരത്തില്‍ ഒരിക്കല്‍ പ്രസിദ്ധമായിരുന്നു അതിരമ്പുഴ. പണ്ട് ഇവിടെ സമുദ്രമായിരുന്നുവെന്നും വാണിജ്യ പ്രാധാന്യമുള്ള പ്രദേശമായിരുന്നുവെന്നും കടല്‍മാറി വൈക്കം, വെച്ചൂര്‍, കടുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങൾ ആവിര്‍ഭവിക്കുകയും ചെയ്തതുപോലെ സമുദ്രം പിന്മാറി കരയായതായും പറയുന്നു.
സ്ഥലനാമം സംബന്ധിച്ച വേറൊരു ഐതീഹ്യവും നിലവിലുണ്ട്. പുരാണ പ്രസിദ്ധനായ വരന്‍ എന്ന അസുരൻ ഇവിടെ വസിച്ചിരുന്നതെന്നും അസുരൻ വസിച്ചിരുന്ന പുഴ എന്ന അര്‍ത്ഥത്തിൽ അസുരന്‍പുഴ ലോപിച്ച് അതിരമ്പുഴയായി തീര്‍ന്നതാണെന്നും ഐതീഹ്യമുണ്ട്.
ചെമ്പകശ്ശേരി രാജകുടുംബത്തിന്‍റെ വാഴ്ചക്കുശേഷം തെക്കുംകൂറും വടക്കന്‍കൂറും രാജ്യങ്ങള്‍തമ്മിൽ അതിര്‍ത്തിതര്‍ക്കം ഉണ്ടാകുകയും ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യബന്ധമുണ്ടായിരുന്ന പറങ്കികൾ ആ തര്‍ക്കം പരിഹരിക്കുന്നതിന് സഹായിക്കുകയും ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയിൽ വേമ്പനാട്ടുകായൽ മുതൽ പൂഞ്ഞാര്‍വരെയും മൂന്നാൾ ഉയരത്തിൽ ഒരു മണ്‍കോട്ടയും കിടങ്ങും നിര്‍മ്മിക്കുകയും ചെയ്തു. ഈ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും പലഭാഗങ്ങളിലും നിലനിലക്കുന്നു. കൂടാതെ കൊത്തളം, കോട്ടയില്‍, കോട്ടയരിക് തിടങ്ങിയ വീട്ടുപേരുകളും കോട്ടവാതില്‍, കോട്ടമുറി, കോട്ടയ്ക്കുപുറം എന്നീ സ്ഥലനാമങ്ങളും ഈ കോട്ടയുമായി ബന്ധപ്പെട്ട് ഉണ്ടായതായും കാണുന്നു.
ക്രിസ്തുവര്‍ഷാരംഭത്തിനുമുമ്പും ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി അനുമാനിക്കേണ്ടിയിരിക്കുന്നു. ചെറിയ കുടിയേറ്റങ്ങള്‍ എ.ഡി. 800 നോടുകൂടി വര്‍ദ്ധിക്കുകയും ചെയ്തു. ചരിത്രതാളുകളിൽ സ്ഥാനം നേടിയ പല മഹത്സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടിവന്ന നാടാണ് അതിരമ്പുഴ. കരിയാറ്റില്‍ ജോസഫ് മലപാനേയും പാറേമാക്കില്‍ തോമാക്കത്തനാരേയും പദ്രുവാദോയുടെയും പ്രൊപ്പഗാന്തയുടെയും ഭരണ കേന്ദ്രങ്ങളായിരുന്ന ലിസ്ബണിലേക്കും റോമിലേക്കും എ.ഡി.1778 ൽ അയക്കുന്നതിനുമുന്നോടിയായി സമ്മേളിച്ചത് അതിരമ്പുഴ പള്ളിയിലായിരുന്നു. ഈ യാത്രയ്ക്കുള്ള സ്വര്‍ണ്ണരാശി അളന്നുകൊടുത്തത് അതിരമ്പുഴയിലെ പ്രമുഖ വ്യാപാരിയായിരുന്ന പൂതയില്‍ ഇട്ടിക്കുരുവിള തരകൻ ആണ്. പാറേമാക്കില്‍ തോമാക്കത്തനാരുടെ വര്‍ത്തമാന പുസ്തകം എന്ന റോമായാത്രാവിവരണം ഭാരതീയ ഭാഷകളിലുണ്ടായിട്ടുള്ള ആദ്യത്തെ യാത്രാ വിവരണ ഗ്രന്ഥമാണ്. ഇത് ആദ്യമായി അച്ചടിമഷി പുരണ്ടത് 1963 ൽ അതിരമ്പുഴ സെന്‍റ് മേരീസ് പ്രസിലായിരുന്നു. യശ:ശരീരനായ അതിരമ്പുഴ കോട്ടയ്ക്കുപുറം പ്ലാത്തോട്ടത്തില്‍ ലൂക്കാ മത്തായി ആയിരുന്നു പ്രസിദ്ധീകരിച്ചത്.
വാണിജ്യ ചരിത്രം
സമീപകാലഘട്ടംവരെ മദ്ധ്യതിരുവതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ വാണിജ്യകേന്ദ്രമായിരുന്ന അതിരമ്പുഴ ഭാരതത്തിലെ ഇതര സ്ഥലങ്ങളുമായി മാത്രമല്ല വിദേശരാജ്യങ്ങളുമായിപ്പോലും കയറ്റുമതി ഇറക്കുമതി വ്യാപാരബന്ധമുണ്ടായിരുന്ന പ്രദേശമാണ് അതിരമ്പുഴ. ഈ വ്യാപാരം സാദ്ധ്യമാകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും അന്നു നിലവിലുണ്ടായിരുന്ന കൊട്ടനാറയില്‍നിന്നും ബറേക്കയില്‍നിന്നും വിദേശത്തേക്ക് ധാരാളം കുരുമുളക് കയറ്റി അയയ്ക്കുന്നത് പ്ലാനിയും പെരിപ്ലെസുകാരനും വിവരിക്കുന്നുണ്ട്. കൊട്ടനാടം കുട്ടനാടും ബറേക്കാ ആലപ്പുഴയ്ക്കു തെക്കുള്ള പുറക്കാടുമാണെന്ന് ചരിത്രകാരന്‍മാർ അഭിപ്രായപ്പെടുന്നു. ആ കാലഘട്ടങ്ങളില്‍ അതിരമ്പുഴയില്‍നിന്നും കുരുമുളകും മറ്റും ധാരാളമായി ഇവിടേയ്ക്ക് എത്തിയിരുന്നു. അതിരമ്പുഴ പള്ളിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അത്ഭുത പ്രവര്‍ത്തകനായ വി.സെബസ്ത്യാനോസിന്‍റെ തിരുസ്വരൂപം മൂന്നര നൂറ്റാണ്ടുകള്‍ക്കുമുമ്പ് പോര്‍ട്ടുഗലില്‍നിന്നും അതിരമ്പുഴ ചന്തക്കടവിലാണ് കൊണ്ടുവന്നത്.
പഴയകാലത്തു ചന്ത ദിവസത്തിന്‍റെ തലേരാത്രിതന്നെ വിപണി സജീവമാകുമായിരുന്നു. നൂറുകണക്കിന് കാളവണ്ടികളില്‍ കപ്പ, ചേന, കാച്ചില് തിടങ്ങിയ കാര്‍ഷിക വിളകളും കുരുമുളക്, ചുക്ക്, ഏലം, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളും വില്പനക്കെത്തുമായിരുന്നു. അരി, ഉപ്പ്, വെളിച്ചെണ്ണ തുടങ്ങിയ പലവ്യജ്ഞനങ്ങളും ഇന്നാട്ടില്‍ ലഭ്യമല്ലാത്ത മറ്റ് വിഭവങ്ങളും വലിയ കെട്ടുവള്ളങ്ങളില്‍ ഇവിടെ എത്തിയിരുന്നു. അതിരമ്പുഴ ളാലം റോഡ് (ഇപ്പോഴത്തെ അതിരമ്പുഴ പാലാ റോഡ്) ഉണ്ടായത് വാണിജ്യ പ്രാധാന്യത്തിന്‍റെ തെളിവാണ്. മുഖ്യമായും പാലാ, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തുടങ്ങിയ കിഴക്കൻ മേഖലകളും ആലപ്പുഴ, ചേര്‍ത്തല, വൈക്കം, കൊച്ചി എന്നീ പടിഞ്ഞാറന്‍ പ്രദേശങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചിരുന്നു. വാണിജ്യ സംസ്കാരത്തിന്‍റെ പ്രതീകമായി നിലനില്‍ക്കുന്നതും വില്‍ക്കുന്നതിനായി ധാരാളം കാര്‍ഷികോല്പന്നങ്ങൾ തലച്ചുമടായി എത്തിയിരുന്നുവെന്ന് സൂചന നല്‍കുന്ന വാണിജ്യ പ്രതാപത്തിന്‍റെ അവശിഷ്ടങ്ങളും നേര്‍സാക്ഷ്യങ്ങളുമാണ് ചുമട്താങ്ങി കല്ലുകള്‍. തലചുമടായി കൊണ്ടുവരുന്ന സാധനങ്ങള്‍ പരസഹായം കൂടാതെ ഇറക്കി വയ്ക്കുന്നതിനും വിശ്രമശേഷം സ്വയം തലയിലേറ്റുന്നതിനും ഈ ചുമട് താങ്ങികൾ വളരെ സഹായകരമായിരുന്നു. കുരുമുളക്, ചുക്ക്, മഞ്ഞള്‍, മരോട്ടിക്കുരു, കാഞ്ഞിരക്കുരു തുടങ്ങിയവയായിരുന്നു പ്രധാന കയറ്റുമതി സാധനങ്ങള്‍ കൂടാതെ കപ്പ, ചേന, കാച്ചില് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലേയ്ക്ക് കൊണ്ടുപോയിരുന്നു. നെല്ല്, ഉമി, ഉപ്പ്, പുകയില, വെളിച്ചെണ്ണ, മണ്ണെണ്ണ എന്നീ സാധനങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു.
ഭൂമിശാസ്ത്രപരമായ സവിശേഷതകളും അതിരമ്പുഴയുടെ വാണിജ്യ പുരോഗതിക്ക് പ്രധാന ഹേതുവായി. കരമാര്‍ഗ്ഗവും ജലമാര്‍ഗ്ഗവുമുള്ള ഗതാഗത സൗകര്യമാണ് ഈ പുരോഗതിക്ക് നിദാനം. ആലപ്പുഴ തുടങ്ങിയ തുറമുഖങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന പെണ്ണാര്‍തോടും, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാല ഈ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അതിരമ്പുഴ റോഡും സന്ധിക്കുന്നത് അതിരമ്പുഴ ചന്തക്കടവിലാണ്. മറ്റൊരു പ്രദേശത്തും ഈ സൗകര്യങ്ങള്‍ ആ കാലഘട്ടങ്ങളിൽ ലഭ്യമല്ലായിരുന്ന അവരവരുടെ ഉല്പന്നങ്ങള്‍ ഇവിടെ വിറ്റ് അവര്‍ക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കെണ്ട് പോവുകയായിരുന്നു.
അതിരമ്പുഴ ചന്ത
അതിരമ്പുഴ ചന്തയുടെ ആരംഭം കുറിച്ചത് കൊല്ലവര്‍ഷം 1042ല്‍ ആയില്യം തിരുനാള്‍ മാഹാരാജാവിന്‍റെ ഭരണകാലത്താണ്. അക്കാലത്തെ ദിവാ൯ സർ ടി മാധവറാവുവാണ് ചന്ത ആരംഭിക്കുന്നതിന് അനുവാദം നല്‍കിയത് ചേര്‍ത്തല ഡിവിഷന്‍ പേഷ്ക്കാരായിരുന്ന ശങ്കുണ്ണിമേനോനും ഏറ്റുമാനൂർ തഹസീല്‍ദാരായിരുന്ന വൈക്കം നാരായണപിള്ളയും ചന്തയുടെ സ്ഥാപനത്തിന് വളരെ സഹായിച്ചിട്ടുണ്ട്. കല്ലുങ്കല്‍ കുരുവിള, ചക്കാലയിൽ മത്തായി, വടക്കേടത്ത് ദേവസ്യ, കുറ്റിയില്‍ മാണി, പണ്ടാരക്കളത്തില്‍ ചെറിയത്, മുറിക്കല്‍ ചെറിയത്, നടുവുലേടത്ത് ഉമ്മിണിപ്പിള്ള, കൊല്ലപ്പള്ളിയില്‍ ഉതുപ്പ് മുതലായവരായിരുന്നു ആദ്യകാല കച്ചവടക്കാര്‍.
അതിരമ്പുഴ ചന്തയുടെ സുവര്‍ണ്ണ ജൂബിലി 1917-ല്‍ ആഡംബരപൂര്‍വ്വം ആഘോഷിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് കടകമ്പോളങ്ങള്‍ അലങ്കരിച്ച് അതിരമ്പുഴയിലെ ഒരു ഉത്സവംതന്നെയായിരുന്നു ആഘോഷപരിപാടികള്‍. ആഘോഷപരിപാടികള്‍ക്ക് സമാപനം കുറിച്ചുള്ള ഘോഷയാത്ര പള്ളിമൈതാനത്തുനിന്നും ആരംഭിച്ചു. ഘോഷയാത്രയ്ക്കുശേഷം ചന്തക്കടവില്‍ കൂടിയ യോഗത്തില്‍ അന്നത്തെ ജില്ലാ ജഡ്ജിയായിരുന്ന വി എന്‍ രാമചന്ദ്ര അയ്യര്‍ ആയിരുന്നു അദ്ധ്യക്ഷന്‍. ജൂബിലി സ്മാരകമായി ചന്തക്കുളക്കരയില്‍ സ്ഥാപിച്ചിട്ടുള്ള ദീപസ്തംഭം അദ്ദേഹം തെളിക്കുകയുണ്ടായി. പിന്നീട് 1967 ൽ ചന്തയുടെ ശതാബ്ദിയും കൊണ്ടാടി സുവര്‍ണ്ണജൂബിലി സ്മാരക സ്തംഭത്തിൽ നിന്നും ഇരുപതടി ഉയരത്തിൽ സ്തംഭം ഉയര്‍ത്തി പണിതുകൊണ്ടാണ് ശതാബ്ദി സ്മാരകസ്തംഭം നിര്‍മ്മിച്ചിട്ടുള്ളത്.
പുരോഗതിയുടെ പാതയിലൂടെ
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്ക കാലഘട്ടങ്ങളിൽ മദ്ധ്യകേരളത്തിലെ ഏറ്റവും സജീവമായ വിപണന കേന്ദ്രമായിരുന്ന അതിരമ്പുഴ വിദ്യാസമ്പന്നരായ പുത്തന്‍തലമുറ രംഗത്തുവന്നതോടെ വിപണനരംഗം വിപുലമായി വന്‍തുകകൾ മുടക്കി ഉല്പന്നങ്ങള്‍ ഇവിടെ കൊണ്ടുവന്നിരുന്നു. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വറ്റല്‍മുളക്, ഉള്ളി, സവോള, ഉരുളക്കിവങ്ങ് തിടങ്ങിയ ഭക്ഷ്യവസ്തുക്കളും വിവിധയിനം പുകയിലകളും ജൗളിത്തരങ്ങളും ഇവിടെകൊണ്ടുവന്നു വിറ്റിരുന്നു. പുകയിലത്തോട്ടങ്ങളില്‍ നേരിട്ടുപോയി 30-40 ദിവസത്തോളം താമസിച്ച് പുകയില പാകപ്പെടുത്തി കൊണ്ടുവന്നു വിറ്റിരുന്ന ചരിത്രവും അതിരമ്പുഴ ചന്തയ്ക്കുണ്ട്. തമിഴ്നാടുമായുള്ള ഉറ്റ കച്ചവടബന്ധം വളരെയധികം തമിഴരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുകയും നാട്ടുകാര്‍ക്ക് പലര്‍ക്കും തമിഴ്ഭാഷ സ്വായത്തമാക്കാൻ ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
പെണ്ണാര്‍തോടിന്‍റെ സാമീപ്യംമൂലം കെട്ടുവള്ളങ്ങളിലായിരുന്ന പടിഞ്ഞാറൻ പ്രദേശങ്ങളില്‍നിന്നും ഇറക്കുമതി സാധനങ്ങൾ എത്തിച്ചിരുന്നത്. ഇന്ന് സ്വന്തമായി വാഹനങ്ങള്‍ ഉള്ളതുപോലെ അന്നത്തെ വ്യാപാരികള്‍ക്ക് മൂന്നും നാലും കെട്ടുവള്ളങ്ങളും വള്ളക്കാരും ഉണ്ടായിരുന്നു. കരമാര്‍ഗ്ഗം വിപണന സാധനങ്ങൾ എത്തിച്ചിരുന്നതും കൊണ്ടുപോയിരുന്നതും കാളവണ്ടിയിലും തലചുമടായിട്ടും ആയിരുന്നു. ഇരുന്നൂറില്‍പരം കാളവണ്ടികൾ കയറ്റിയിടാവുന്ന രണ്ടുവണ്ടിപേട്ടകൾ പ്രവര്‍ത്തിച്ചിരുന്നു എന്നതുതന്നെ കാളവണ്ടികളുടെ ബാഹുല്യത്തെയും കച്ചവടത്തിരക്കിനെയും സൂചിപ്പിക്കുന്ന കാളവണ്ടികള്‍ തലേദിവസംതന്നെ എത്തിച്ചേരുമായിരുന്നു. കാലിത്തീറ്റയും കച്ചിയും പ്രധാന കച്ചവടചരക്കായിരുന്നത് ഇക്കാരണത്താലാണ്. അതിരമ്പുഴ ചന്തയിലെ പ്രധാന വ്യാപാരമായിരുന്നു പച്ചമീന്‍. കടലില്‍നിന്നും പിടിക്കുന്ന മത്സ്യം ചേര്‍ത്തലയില്‍നിന്നും വള്ളങ്ങളിൽ ചന്തക്കടവിലെത്തിച്ച് കച്ചവടം നടത്തിയിരുന്നു. ഇവിടെനിന്നും തലചുമടായി ധാരാളം സ്ത്രീ പുരുഷډന്‍മാർ കിഴക്കന്‍ പ്രദേശങ്ങളിലെ വീടുകളിൽ മീനെത്തിക്കുമായിരുന്നു.
മണ്‍പാത്രങ്ങളുടെ ഒരു പ്രധാന വിപണന കേന്ദ്രമായിരുന്നു അതിരമ്പുഴ ചന്ത. കട്ടച്ചിറ, കുടമാളൂര്‍ എന്നിവിടങ്ങളിൽ നിര്‍മ്മിച്ച നാടൻ മണ്‍പാത്രങ്ങള്‍ക്കു പുറമേ കോട്ടാര്‍ മാര്‍ത്താണ്ഡം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും പാണ്ടിച്ചട്ടിയും, പാണ്ടിക്കലങ്ങളും വലിയ കെട്ടുവള്ളങ്ങളിൽ കടവിൽ എത്തുമായിരുന്നു. സ്റ്റീല്‍, അലുമിനിയം പാത്രങ്ങളുടെ ആവിര്‍ഭാവത്തോടുകൂടി മണ്‍പാത്രങ്ങളുടെ പ്രതാപം നഷ്ടപ്പെട്ടു എങ്കിലും ഇപ്പോഴും മണ്‍പാത്രങ്ങളുടെ പ്രധാന വിപണനകേന്ദ്രമായി അതിരമ്പുഴ തുടരുന്നു. പ്രധാന ചന്ത ദിവസങ്ങള്‍ അന്ന് തിങ്കൾ, വ്യാഴം ദിവസങ്ങളായിരുന്നു. ഇന്നും ആ നില തുടരുന്നു. ചന്തയുടെ തലേദിവസം മുതല്‍ വിപണി സജീവമാകുമായിരുന്നു. കാര്‍ഷികോല്‍പന്നങ്ങളായ വെറ്റില, ചേന, ചേമ്പ്, കാച്ചില്, മധുരക്കിഴങ്ങ്, കൂര്‍ക്ക, പാവയ്ക്ക, വെണ്ടക്ക, വാഴക്കുല, കപ്പ, നാളികേരം തുടങ്ങിയവയായിരുന്നു പ്രധാന വില്പന വസ്തുക്കള്‍. തഴകൊണ്ടു നെയ്യുന്ന പായ്കച്ചവടം പ്രധാന ഇനമായിരുന്നു. കയറുല്‍പന്നങ്ങൾ മറ്റൊരു പ്രധാന വിപണന ഇനമായിരുന്നു. ശര്‍ക്കര, ചക്കര എന്നിവയും വില്പനക്കെത്തിയിരുന്നു. കൂടാതെ വഴിവാണിഭവും സജീവമായിരുന്നു. 1953-ല്‍ പഞ്ചായത്തു നിലവില്‍വന്നശേഷം പഞ്ചായത്തുവക സ്ഥലത്ത് സസ്യമാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ കാലഘട്ടത്തിന്‍ പുരോഗതിയുടെ കുതുപ്പിലായിരുന്ന അതിരമ്പുഴ ചന്ത ഇന്ന് തളര്‍ച്ചയുടെ പാതയിലാണ്. റോഡു ഗതാഗത സൗകര്യം വര്‍ദ്ധിച്ചതും, ജലഗതാഗതം അന്യം നിന്നതും സമീപപ്രദേശങ്ങളുടെ വളര്‍ച്ചയും തകര്‍ച്ചയുടെ മുഖ്യ കാരണങ്ങളായി. കാര്‍ഷികോൽപ്പന്നങ്ങളുടെ വിലയിടിവും ഉല്പാദനക്ഷമതക്കുറവും പുത്തന്‍ തലമുറയെ കൃഷിയില്‍നിന്നകറ്റിയതും ചന്തയുടെ പ്രതാപം മങ്ങുന്നതിനിടയാക്കി. ചന്തക്കുളത്തിലൂടെയുള്ള ഗതാഗതം നിലച്ചതും ചന്തയുടെ തകര്‍ച്ചയ്ക്ക് കാരണമായി. മദ്ധ്യവര്‍ത്തികളുടെ അമിത ഇടപെടലും തകര്‍ച്ചക്ക് ഒരു പരിധിവരെ കാരണമായിട്ടുണ്ട്.
സാംസ്കാരിക ചരിത്രം
അതിപുരാതന സാംസ്കാരിക പാരമ്പര്യത്തിന്‍റെ ഈറ്റില്ലമാണ് അതിരമ്പുഴ. ക്രിസ്തുവര്‍ഷത്തിനു മുന്‍പുതന്നെ ഈ പ്രദേശങ്ങളിൽ ജനവാസമുണ്ടായിരുന്നു. അക്ഷര നഗരിയായ കോട്ടയം പട്ടണത്തിന്‍റെ സാമീപ്യമുള്ള പഞ്ചായത്ത് എന്ന നിലയ്ക്ക് വിദ്യാഭ്യാസം, മതസൗഹാര്‍ദ്ദം, സാഹോദര്യം എന്നീ മേഖലകളില്‍ തനതു സംഭാവനകള്‍ നൽകിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പാരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിരമ്പുഴ, മാന്നാനം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളും വേദഗിരി പോലുള്ള പൗരാണിക സ്ഥലങ്ങളും തീരുവിതാംകൂറിലെ പ്രമുഖ വാണിജ്യകേന്ദ്രമായ അതിരമ്പുഴ ചന്തയും അതിരമ്പുഴയുടെ തനതായ സംസ്കാരം രൂപപ്പെടുത്തുന്നതിന് നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയായ അതിരമ്പുഴയുടെ കാര്‍ഷിക സംസ്കാരം ഇന്നും നിലനിര്‍ത്തിപോരുന്നു. സംസ്കാരത്തിന്‍റെ കേന്ദ്രബിന്ദു അതിരമ്പുഴയിലെ മതസൗഹാര്‍ദമാണ്. ഇതിന്‍റെ മകുടോദാഹരണമാണ് നാനാ ജാതി മതസ്ഥര്‍പങ്കെടുക്കുന്ന ചരിത്രപ്രസിദ്ധമായ അതിരമ്പുഴപള്ളി തിരുനാള്‍. നമ്മുടെ ഗ്രാമീണ സംസ്കാരം രൂപപ്പെടുന്നതില്‍ ഗ്രാമീണ വായനശാലകളും ക്ലബുകളും അവയുടേതായ പങ്കുവഹിച്ചിട്ടുണ്ട്. അതിരമ്പുഴ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള മാന്നാനത്തെ സെന്‍റ്.ജോസഫ് പ്രസിലാണ് മലയാളത്തിലെ ആദ്യദിനപത്രമായ നസ്രാണി ദീപിക പ്രസിദ്ധീകരണമാരംഭിച്ചത്
അതിരമ്പുഴ സെന്‍റ് മേരീസ് പള്ളി
ചരിത്രപ്രസിദ്ധമായ അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളി ക്രിസ്തുവര്‍ഷം 835-ല്‍ സ്ഥാപിതമായി. എട്ടൊന്നൂരി ഇല്ലക്കാരായ നമ്പൂതിരി കുടുംബം ദാനം ചെയ്ത സ്ഥലത്താണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. മനോഹരമായ ഈ ദേവാലയത്തിന്‍റെ അള്‍ത്താരയിലെ ചിത്രവേലകൾ ഏവരെയും ഹഠാദാകര്‍ഷിക്കുന്ന ഒരു കാഴ്ചതന്നെയാണ്. അതിരമ്പുഴ പള്ളിയിലെ ചരിത്രപ്രസിദ്ധമായ വി.സെബസ്ത്യാനോസിന്‍റെ തിരുനാൾ ഈ നാടിന്‍റെ ദേശീയോത്സവമാണ്. മതസൗഹാര്‍ദ്ദത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ തിരുനാളാഘോഷങ്ങള്‍. നാനാജാതി മതസ്ഥരുടെ സജീവ പങ്കാളിത്തം സാഹോദര്യത്തിന്‍റെ സന്ദേശം വിളിച്ചോതുന്നു. എല്ലാ വര്‍ഷവും ജനുവരിമാസം 24,25,28 തീയതികളാണ് മുഖ്യതിരുനാള്‍ ആഘോഷപരിപാടികള്‍. പെരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണം വിശ്വപ്രസിദ്ധമാണ്. വിദേശീയരെപ്പോലും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന നയനമനോഹരമായ ദൃശ്യമാണിത്. ഇവിടെനിന്നും മലബാറിലേക്കും മറ്റു അന്യനാടുകളിലേക്കും കുടിയേറിപോയവരും അവരുടെ പിന്‍മുറക്കാരും തിരുനാള്‍കാലത്ത് അതിരമ്പുഴയിൽ തങ്ങളുടെ ബന്ധുഗൃഹങ്ങളിലെത്തി ചേര്‍ന്ന് തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധന് നേര്‍ച്ചകാഴ്ചകൾ നടത്തി മടങ്ങിപോകുന്നത് പരമ്പരാഗതമായി അനുഷ്ഠിച്ചു പോരുന്നു.
മാന്നാനം ആശ്രമദേവാലയം
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ ധന്യജീവിതത്തിനു കര്‍മ്മഭൂമിയായിത്തീര്‍ന്നു മാന്നാനം. ലോകപ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ഈ പുണ്യഭൂമി അതിരമ്പുഴ പഞ്ചായത്തിലുള്‍പ്പെട്ട പ്രദേശമാണ്. ഈ പുണ്യശ്ലോകന്‍റെ ഭൗതിക അവശിഷ്ടം കുടികൊള്ളുന്നത് ഈ ആശ്രമദേവാലയത്തിലാണ്. 1986 ഫെബ്രുവരി 6-ാം തീയതി ജോണ്‍ പോൾ മാര്‍പ്പാപ്പ കോട്ടയം സന്ദര്‍ശിച്ചപ്പോൾ നമ്മുടെ പഞ്ചായത്തിലുള്ള ഐ.സി.എച്ച് ഗ്രൗണ്ടിലിറങ്ങുക വഴി അദ്ദേഹത്തിന്‍റെ പാദസ്പര്‍ശം ഏല്‍ക്കാനുള്ള ഭാഗ്യം നമ്മുടെ പ്രദേശത്തിനു സിദ്ധിച്ചിട്ടുണ്ട്. മാന്നാനം പള്ളിയുടെ മുന്‍പില്‍നിന്നും പടിഞ്ഞാറോട്ടു നോക്കിയാൽ കാണുന്ന ദൃശ്യം അതിസുന്ദരമാണ്. പടിഞ്ഞാറന്‍ കായല്‍പരപ്പും അറബിക്കടലിന്‍റെ നീലിമയും വിദൂരതയില്‍ കാണാം.
1931 മെയ് 11-ാം തീയതിയാണ് മാന്നാനം ആശ്രമദേവാലയത്തിന്‍റെ ശിലാസ്ഥാപനം നടത്തിയത്. പള്ളിക്ക്സ്ഥലം ദാനം ചെയ്തത് തച്ചില്‍, കളമ്പുകാട്ട്, പെരുമാലില്‍, പാട്ടാശ്ശേരിൽ തുടങ്ങിയ കുടുംബക്കാരാണ്. മാന്നാനം പള്ളിയുടെ ചിത്രപ്പണികള്‍ ഏവരേയും വിസ്മയിപ്പിക്കുന്നതാണ്. കേരളത്തിലെ സി.എം.ഐ. സന്യാസസഭ സ്ഥാപിതമായത് മാന്നാനം ആശ്രമ ദേവാലയത്തില്‍ വച്ചാണ്. വാഴ്ത്തപ്പെട്ട ചാവറയച്ചന്‍റെ നേതൃത്വത്തിൽ വിവിധ പ്രേക്ഷിതപ്രവര്‍ത്തനങ്ങളും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും മാന്നാനം കേന്ദ്രീകരിച്ചു അക്കാലത്ത് നടത്തിയിട്ടുണ്ട്. പ്രദേശത്തിന്‍റെ സാംസ്കാരികോന്നമനത്തിനു വലിയ സംഭാവന നല്‍കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ആദ്യദിനപത്രമായ നസ്രാണി ദീപിക പ്രസിദ്ധീകരണമാരംഭിച്ചത് 1887 ൽ മാന്നാനത്തുനിന്നാണ്. കേരളത്തില്‍ സ്ഥാപിക്കപ്പെട്ട മൂന്നാമത്തെതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ ആദ്യത്തെ പ്രസ്സ് ആണ് സെന്‍റ് ജേസഫ് പ്രസ്സ്. ഈ പ്രസിലാണ് പത്രത്തിന്‍റെ അച്ചടി നടന്നത്. ആദ്യകാല ആദ്ധ്യാത്മിക മാസികയായ കര്‍മ്മലകുസുമം മാസികയുടെ അച്ചടി നടന്നതും ഈ പ്രസ്സിലാണ്.
വേദഗിരി ധര്‍മ്മശാസ്താ ക്ഷേത്രം
പഞ്ചായത്തിന്‍റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന വേദഗിരി മലയുടെ സമതല പ്രദേശത്തു സ്ഥാപിതമായ പ്രശസ്തക്ഷേത്രമാണ് വേദഗിരി ധര്‍മ്മശാസ്താ ക്ഷേത്രം. കര്‍ക്കടകമാസത്തിലെ കറുത്തവാവുദിവസം നടക്കുന്ന വാവുബലിയാണ് ഇവിടുത്തെ പ്രധാന അനുഷ്ഠാനം. ആയിരക്കണക്കിനാളുകള്‍ പൂര്‍വ്വികര്‍ക്കുണ്ട് ബലിയിടുന്നതിനായി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരാറുണ്ട്. ക്ഷേത്രത്തിനുസമീപമുള്ള വേദഗിരിയിൽ വേദവ്യാസ മഹര്‍ഷിയായും കാടാറുമാസക്കാലത്ത് പഞ്ചപാണ്ടവൻമാരും താമസിച്ചിരുന്നതായി ഐതീഹ്യങ്ങളും ഉണ്ട്. ഈ പഞ്ചായത്തില്‍പെട്ട ചാത്തുണ്ണി പാറയിലും ഇവർ വസിച്ചിരുന്നതായി ഐതീഹ്യമുണ്ട്. വേദഗിരി പുണ്യസ്ഥലം എന്ന് ആലേഖനം ചെയ്തിട്ടുള്ള ശിലാലിഖിതം മലയുടെ ഒരു ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന കെ.എസ്. കാലിത്തീറ്റ ഫാക്ടറിക്കു മുമ്പിലുള്ള റോഡില്‍ കാണാവുന്നതാണ്.
കേരളത്തിലെ മഹാശിലാ സംസ്കാരത്തിന്‍റെ ഭാഗമായ നടുക്കല്ലുകളാകാം വേദഗിരി മലയുടെ മുകളില്‍ കാണുന്ന ആറടി പൊക്കമുള്ള അഞ്ചു കല്ലുകളും ചുറ്റും കാണുന്ന ചെറുകല്ലുകളും. മഹാശിലാ സംസ്കാരത്തിന്‍റെ കാലഘട്ടമെന്ന് കണക്കാക്കുന്ന ബി.സി. 700 നും 400 നും ഇടയ്ക്കു അതിരമ്പുഴ ഉള്‍പ്പെടെയുള്ള പ്രദേശത്ത് ജനവാസം ഉണ്ടായിരുന്നതിന്‍റെ തെളിവാണ്. വ്യവസ്ഥാപിതമായ ഒരു ജീവിത സമ്പ്രദായമാണ് ഈ പ്രദേശത്ത് നിലനിന്നിരുന്നതായി അനുമാനിക്കാം. അജ്ഞാതവാസക്കാലത്ത് പഞ്ചപാണ്ഡവര്‍ താമസിച്ചിരുന്നതിന്‍റെ തെളിവായും ഈ കല്ലുകളെ കണക്കാക്കുന്നു. കൂടാതെ വറ്റാത്ത ഒരു ഉറവയും വേദഗിരി മലയുടെ മുകളില്‍ കാണാവുന്നതാണ്. ഈ മലയുടെ മുകളില്‍നിന്ന് നോക്കിയാൽ സമീപഗ്രാമങ്ങളുടെ ഒരു വീക്ഷണം ലഭിക്കുന്നതാണ്.
ജുമാമസ്ജിദ് അതിരമ്പുഴ
അതിരമ്പുഴയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന മുസ്ലിം ജുമാമത്ത്പള്ളി മുസ്ലിം സഹോദര സമുദായത്തിന്‍റെ പ്രധാന ആരാധന കേന്ദ്രമാണ്. 1138 ലാണ് ഈ പള്ളി സ്ഥാപിതമായത്. ഈ പുണ്യദേവാലയത്തില്‍നിന്നും ദിവസവും ഉയര്‍ന്നു കേള്‍ക്കുന്ന ബാങ്ക് വിളികൾ ആദ്ധ്യാത്മിക ചൈതന്യം തുടിക്കുന്നതാണ്.
അതിരമ്പുഴയുടെ ആത്മീയതക്കു പ്രചോദനമേകുന്നതാണ് ഈ പള്ളിയുടെ മേല്‍നോട്ടം നടത്തിയിരുന്നത് ഏട്ടൻമാര്‍ എന്നു പറയുന്ന സംഘമായിരുന്നു. കസ്തൂരി ഇസ്മായില്‍ റാവുത്തർ കല്ലുങ്കത്ര, തായ്മഠത്തില്‍ മുഹമ്മദ് ഖനി റാവുത്തർ, ഇഞ്ചിക്കുളം അഹമ്മദ് കണ്ണ് റാവുത്തര്‍ തുടങ്ങിയവർ ഉള്‍പ്പെട്ടതായിരുന്നു ഏട്ടډന്മാരുടെ സംഘം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് സമീപം മറ്റൊരു ജുമാ മസ്ജിദും പള്ളിയും സ്ഥാപിതമായിട്ടുണ്ട്.